പത്തനംതിട്ടയെ വിറപ്പിച്ച കടുവ കൂട്ടില്‍

പത്തനംതിട്ട: വടശ്ശേരിക്കരയില്‍ നാട്ടുകാരെ ഭയപ്പെടുത്തി വീട്ടുമൃഗങ്ങളെ പിടികൂടി കൊന്ന കടുവ ഒടുവില്‍ കൂട്ടിലായി.

കുമ്പളത്താമണ്‍, ഒളിക്കല്ല് മേഖലയില്‍ ഭീതിപരത്തിയിരുന്ന കടുവയാണ് ഇന്ന് വനംവകുപ്പ് വച്ച കൂട്ടില്‍ അകപ്പെട്ടിരിക്കുന്നത്. കുമ്പളത്താമണ്ണില്‍ മാസങ്ങളായി ഭീതിപടർത്തിയിരുന്ന കടുവയാണിത്. വലിയൊരു കടുവ പ്രദേശത്ത് തങ്ങളുടെ വളർത്തുമൃഗങ്ങളെ പിടികൂടുന്നു എന്ന് നാട്ടുകാർ വ്യാപക പരാതി ഉയർത്തിയതിനെത്തുടർന്ന് കുമ്പളത്താമണ്ണില്‍ വനമേഖലയോട് ചേർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ കൂട്ടില്‍ കടുവ കയറിയില്ല.

ഇതിനിടെ സ്ഥലത്തെ ഫാമുകളിലെ വളർത്തുമൃഗങ്ങളെയെല്ലാം കടുവ പിടികൂടാൻ തുടങ്ങി. ഇന്നലെ പട്ടാപ്പകല്‍ സ്ഥലത്തിറങ്ങിയ കടുവ ഒരു ആടിനെ കടിച്ചുകൊന്നിരുന്നു. മുൻപ്‌ ഒരു പോത്തിനെ കടുവ പിടിച്ച ഭാഗത്ത് നിന്നും 50 മീറ്റർ മാത്രം ദൂരെയാണിത്.‌

തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പകല്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ വനത്തിനോട് ചേർന്നുള്ള ഒരിടത്ത് വനംവകുപ്പ് കടുവ പിടിച്ച ആടിനെ ഇരയാക്കി കൂടൊരുക്കി.