മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ. മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് ശിവരാജ് സിംഗ് ചൗഹാൻ. വിജയത്തിന് സഹോദരി സഹോദരങ്ങളുടെ കാലുകളില്‍ വണങ്ങുന്നു.

 

മധ്യപ്രദേശ് : ജനങ്ങളുടെ ആശീര്‍വാദവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണം വന്‍ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാര്‍ട്ടി വീണ്ടും മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കും. ബിജെപിയുടെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. അതേസമയം ഭരണം ഉറപ്പിച്ചതോടെ ഇനി മുഖ്യമന്ത്രി ആര് എന്ന ചോദ്യമാണ് ബി ജെ പിയില്‍ ഉയരുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും എന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനടക്കം പ്രതികരിക്കുമ്ബോഴും ആരായിരിക്കും മുഖ്യമന്ത്രിയാകുകയെന്ന ചോദ്യത്തോട് അക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം നേടിയാല്‍ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പരിഗണിച്ചേക്കാൻ സാധ്യതയില്ല. 2019 ല്‍ ഓപ്പറേഷൻ താമരയിലൂടെ ബി ജെ പി അധികാരം നേടിയെടുത്തപ്പോള്‍ തന്നെ ചൗഹാന് പകരം മറ്റ് പേരുകള്‍ ബി ജെ പി ആലോചിച്ചിരുന്നു. എന്നാല്‍ മുൻ മുഖ്യമന്ത്രിയും ജനകീയ മുഖമായ ശിവരാജ് സിംഗ് ചൗഹാനെ മാറ്റിനിര്‍ത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ ഒരുവിഭാഗം രംഗത്തെത്തി. ഇതോടെയായിരുന്നു ചൗഹാനെ തന്നെ മുഖ്യമന്ത്രിയായി നിയമിച്ചത്. ഇത്തവണ പക്ഷേ ചൗഹാനെതിരെ പാര്‍ട്ടിയില്‍ ശക്തമായ വികാരം ഉണ്ട്.

എങ്കിലും ബി ജെ പി നേരിയ ഭൂരിപക്ഷത്തിലാണ് വിജയിക്കുന്നതെങ്കില്‍ ഇത്തവണയേയും സമ്മര്‍ദ്ദ തന്ത്രം പയറ്റാൻ സാധിക്കുമെന്നതായിരുന്നു ചൗഹാന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ വലിയ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ് ഇവിടെ ബി ജെ പി. അങ്ങനെയെങ്കില്‍ ചൗഹാന്റെ മോഹം പൊലിയും. മറ്റ് പേരുകളിലേക്ക് ബി ജെ പി ദേശീയ നേതൃത്വം കടക്കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതേസമയം മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ബിജെപി 137 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 230 സീറ്റുകളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.