കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം: സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തില്‍ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു.

കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകൻ വി.എസ്. കിരണ്‍ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പേല്‍ ഭാഗത്ത്, അമ്മ റോഷിനിയോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടികള്‍.

ഇവർ വീടിനുള്ളില്‍ കളിക്കുകയായിരുന്നു. തുണിയിടുന്ന അയയില്‍ തോർത്ത് കെട്ടിയാടുന്നതിനിടെ തോർത്ത് കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവസമയത്ത് അമ്മ കുളിക്കുകയായിരുന്നു. ഉടനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിച്ചു.

ഭരണങ്ങാനം സെയ്ന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയാണ് കിരണ്‍. കൃഷ്ണപ്രിയയാണ് സഹോദരി. സംസ്കാരം നടത്തി.

തിടനാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. അതിനിടെ കിരണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സുനീഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്തുമെന്ന് തിടനാട് എസ്‌എച്ച്‌ഒ പി.ശ്യാം പറഞ്ഞു.