ചെന്നൈ: തമിഴ്നാട് ട്രിച്ചിയില്‍ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കിയ സ്ത്രീയും കാമുകനും പൊലീസ് പിടിയില്‍.
പ്രദേശത്ത് പൂക്കള്‍ വില്‍ക്കുന്ന പ്രഭു എന്നയാളെയാണ് ഇവര്‍ കൊല്ലപ്പെട്ടുത്തിയത്.
ഭാര്യയും കാമുകനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത് എന്നാണ് വിലയിരുത്തല്‍.
ഭാര്യ വിനോദിനി, കാമുകൻ ഭാരതി എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇവരുടെ സഹായികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വിനോദിനിയും ഭാരതിയുമായുള്ള ബന്ധത്തെ കുറിച്ച് പ്രഭു ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയായ വിനോദിനി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രഭുവിന് അമിതമായി ഉറക്കഗുളിക നല്കിയ ശേഷം ഭാരതിയുടെ സുഹൃത്തുക്കളുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മരണം ഉറപ്പാക്കിയ ശേശം ട്രിച്ചി-മധുര ഹൈവേയില്‍ വെച്ച് മൃതദേഹം സംസ്കരിക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാല്‍ മഴ കാരണം പദ്ധതി നടപ്പിലാകാതായതോടെ മൃതദേഹം മുറിച്ച് കഷണങ്ങളാക്കി പുഴയിലെറിയുകയായിരുന്നു.
പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രഭു ഏതാനും ദിവസങ്ങളായി വീട്ടിലെത്തിയിട്ടില്ലെന്നായിരുന്നു വിനോദിനിയുടെ മറുപടി. സംശയം തോന്നിയ ഇയാള്‍ പ്രഭു കച്ചവടം നടത്തുന്ന മാര്‍ക്കറ്റില്‍ അന്വേഷിച്ചെങ്കിലും പ്രഭുവിനെ കുറിച്ച് വിവരം ലഭിച്ചില്ല. ഇതിന് പിന്നാലെ സഹോദരനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
