കോട്ടയം മറവന്തുരുത്ത് ആറ്റുവേലകടവിൽ മദ്യ ലഹരിയില്‍ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കി യുവാവ്; രക്ഷപെടുത്തിയ കടത്തുകാര്‍ക്ക് വഴക്ക്

കോട്ടയം: മദ്യലഹരിയില്‍ കാർ അമിത വേഗതയില്‍ ഓടിച്ചിറക്കിയത് പുഴയിലേക്ക്.

കോട്ടയം മറവന്തുരുത്ത് ആറ്റുവേലകടവിലാണ് യുവാവ് കാർ വെള്ളത്തിലേക്ക് ഓടിച്ചത്. വടയാർ മുട്ടുങ്കല്‍ സ്വദേശിയായ യുവാവാണ് മദ്യ ലഹരിയില്‍ വാഹനം പുഴയിലേക്ക് ഓടിച്ചത്. കാര്‍ വെള്ളത്തിലേക്ക് ഇറങ്ങിപോകുന്നത് കണ്ട കടത്തു വള്ളക്കാരൻ ആണ് ഡോർ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

അമിത വേഗതയില്‍ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കുന്നത് കണ്ട കടത്തുകാര്‍ തോണിയുമായി ഉടൻ എത്തുകയായിരുന്നു. തോണി കാറിനോട് ചേര്‍ത്തുനിര്‍ത്തി ഡോര്‍ തുറന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

യുവാവിനെ തോണിയിലേക്ക് മാറ്റിയതിന് പിന്നാലെ കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കടത്തുകാര്‍ എത്താൻ വൈകിയിരുന്നെങ്കില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി യുവാവ് അപകടത്തില്‍പെടുമായിരുന്നു.

എന്നാല്‍, രക്ഷപ്പെടുത്തിയതിന് പിന്നാലെ കടത്തുകാരുമായി യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടു. കടത്തുകാരൻ കാറിന്‍റെ ഡോര്‍ തുറന്നതിനാലാണ് മുങ്ങി പോയതെന്ന വിചിത്ര മറുപടിയാണ് യുവാവ് നല്‍കിയത്. കടത്തുകാരുമായി യുവാവ് തര്‍ക്കിക്കുകയും ചെയ്തു.

ഡോര്‍ തുറന്നില്ലെങ്കില്‍ മുങ്ങി ചാവുമായിരുന്നുവെന്നും ആളുകളെ മെനക്കെടുത്തിയതും പോരന്ന് പറഞ്ഞ് കടത്തുകാരൻ തിരിച്ചും മറുപടി നല്‍കി. കടത്തുകാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയും പുറത്തുവന്നു.

കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് പോയതാണോ അതു വഴി തെറ്റി എത്തിയതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, കാര്‍ അമിത വേഗതയില്‍ ഓടിച്ചിറക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.