ദേശീയപാത 66 നിര്‍മ്മാണം; വേമ്പനാട്ടുകായലില്‍ ഡ്രഡ്ജിംഗ് തുടങ്ങി; പിന്നാലെ എതിര്‍പ്പുമായി കർഷകരും, പരിസ്ഥിതിവാദികളും

കോട്ടയം: ദേശീയപാത 66 ന്റെ നിർമ്മാണത്തിനാവശ്യമായ മണ്ണിനായി വേമ്പനാട്ടുകായലിന്റെ പുന്നമട ഭാഗത്ത് ഡ്രഡ്ജിംഗ് തുടങ്ങിയതോടെ എതിർപ്പുമായി കർഷകരും, പരിസ്ഥിതിവാദികളും.

നെല്‍കൃഷിയ്ക്കും ജലലഭ്യതയ്ക്കും ഭീഷണിയാകുമോയെന്ന ആശങ്കയാണ് ഇവർ ഉയർത്തുന്നത്. വിതമുതല്‍ വിളവെടുപ്പ് വരെ വെള്ളം കയറ്റിയും ഇറക്കിയുമാണ് കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും കൃഷി.

കായലിന്റെ ആഴം കൂടുന്നത് പാടശേഖരങ്ങളില്‍ നിന്ന് വെള്ളം കായലിലൊഴുകാൻ ഇടയാക്കുമെന്നും, കുട്ടനാടിന്റെ സ്വാഭാവിക പരിസ്ഥിതിയ്ക്കും ഭൂപ്രകൃതിയ്ക്കും തടസമാകുമെന്നും പറയുന്നു.

ദേശീയപാതയില്‍ തുറവൂർ – പറവൂർ റീച്ചിന്റെ നിർമ്മാണക്കരാറുള്ള കെ.സി.സി ബില്‍ഡ്‌കോണ്‍ കമ്പനിക്കാണ് ഡ്രഡ്ജിംഗിന് അനുമതി. മണ്ണ് ലഭിക്കാതെ ദേശീയപാത നിർമ്മാണം നീണ്ടുപോകുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ ഇടപെടല്‍.