തിരുവനന്തപുരം: റിമാൻഡില്‍ കഴിയവേ ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്തതിന് രണ്ട് ജയില്‍ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി.
മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാർ, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു.
ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡില്‍ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിൻ്റെ മുറിയില്‍ കൂടിക്കാഴ്ചയക്ക് അവസരം നല്‍കിയെന്നാണ് ജയില്‍ മേധാവിയുടെ കണ്ടെത്തല്‍.
ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള നടപടിയായതിനാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്. കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണൂർ റിമാൻഡില്‍ കഴിയുമ്പോള്‍ ഡിഐജിയായ പി. അജയകുമാർ ജയിലില്‍ എത്തിയിരുന്നു.
കൂടെ ബോബിയുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ജയില്‍ ചടങ്ങള്‍ പാലിക്കാതെ ബോബി ചെമ്മണൂരുമായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കാൻ ഇവർക്ക് അവസരം നല്‍കി. സൂപ്രണ്ടിന്റെ മുറിയിലായിരുന്നു കൂടിക്കാഴ്ച.
