മന്‍മോഹന്‍ സിംഗ് മരിക്കുന്നതിന് 28 മിനിറ്റ് മുൻപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; റോബര്‍ട്ട് വാദ്രക്ക് എതിരെ ആഞ്ഞടിച്ച്‌ ബിജെപി: ഗാന്ധി കുടുംബത്തില്‍ നിന്നും കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നെന്ന് അമിത് മാളവ്യ

ഡൽഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് മരിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധി എംപിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രക്ക് എതിരെ ആഞ്ഞടിച്ച്‌ ബിജെപി.

മന്‍മോഹന്‍ സിംഗ് മരിക്കുന്നതിന് 28 മിനിറ്റ് മുൻപേ റോബര്‍ട്ട് വാദ്ര അദ്ദേഹം മരിച്ചെന്ന് കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്ന് അമിത് മാളവ്യ ആരോപിച്ചു. ആശുപത്രി പ്രസ്താവന പ്രകാരം മരണം സംഭവിച്ചത് 9.51നാണ്. എന്നാല്‍ അതിനും 28 മിനറ്റ് മുന്‍പേ റോബര്‍ട്ട് വാദ്ര മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടു.

ഗാന്ധി കുടുംബത്തെ പതിറ്റാണ്ടുകള്‍ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇതെന്നാണ് ബിജിപെ നേതാക്കളുടെ വിമര്‍ശനം. മന്‍മോഹന്‍ സിങ്, ഗാന്ധി കുടുംബത്തില്‍ നിന്ന് കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട് എന്നും അമിത് മാളവ്യ വിമര്‍ശനം ഉന്നയിച്ചു.

രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന കുറിപ്പില്‍ പറഞ്ഞത്. പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു.