ഷിരൂര്‍ മണ്ണിടിച്ചില്‍; ലഭിച്ച എല്ല് മനുഷ്യന്റേതെന്ന് സ്ഥിരീകരണം; ലോകേഷിനും ജഗന്നാഥിനുമായുള്ള തെരച്ചിലില്‍ നിരാശ

കർണാടക: ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ കർണാടക സ്വദേശികള്‍ക്കായുള്ള തെരച്ചിലില്‍ നിരാശ.

പ്രദേശത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങള്‍ കാണാതായ ലോകേഷിന്‍റെയോ ജഗന്നാഥിന്‍റെയോ ശരീരഭാഗങ്ങളാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ഹുബ്ബള്ളി ഫൊറൻസിക് ലാബ് വ്യക്തമാക്കി.

ലോകേഷിന്റെയും ജഗന്നാഥിന്റെയും കുടുംബത്തിനുള്ള സഹായവും വൈകുകയാണ്.
ഇത് മനുഷ്യന്‍റെ എല്ലുകളാണെന്ന് ലാബ് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഡിഎൻഎ പരിശോധനയിലൂടെ ഇത് ആരുടേതെന്ന് തിരിച്ചറിയാനാകുന്നില്ല. മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി അർജുന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ ശേഷവും ഇവിടെ തെരച്ചില്‍ തുടർന്നിരുന്നു.

ഈ തെരച്ചിലില്‍ കിട്ടിയ ശരീരഭാഗങ്ങളാണ് ആരുടേതെന്ന് തിരിച്ചറിയാനാവാതെ ലാബ് പൊലീസിന് മടക്കി നല്‍കിയത്. മരിച്ചെന്ന സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ ലോകേഷിന്‍റെയും ജഗന്നാഥിന്‍റെയും കുടുംബത്തിന് സർക്കാർ സഹായം വൈകുകയാണ്.