ശബരിമലയില്‍ ദിലീപിന്റെ വിഐപി ദര്‍ശനം; സിസിടിവി ദൃശ്യമടക്കം ഹൈക്കോടതിക്ക് കൈമാറും; ക്രമക്കേടെങ്കില്‍ ശക്തമായ നടപടി

കൊച്ചി: നടൻ ദിലീപിനും സംഘത്തിനും ശബരിമല ദർശനത്തിന് വിഐപി പരിഗണന നല്‍കിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.

പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവർ ദർശനത്തിന് എത്തിയതെന്ന് വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കുന്നു. സി സി ടി വി ദൃശ്യങ്ങളടക്കം ഇന്ന് ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കഴിഞ്ഞ ദിവസം തന്നെ കൈമാറിയിരുന്നു. ദേവസ്വം വിജിലന്‍സ് എസ്‍പിയാണ് അന്വേഷണം നടത്തി ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. പ്രാഥമിക റിപ്പോര്‍ട്ടാണ് കൈമാറിയതെന്നും വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയക്ക് കൈമാറുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങളടക്കം വിശദമായ റിപ്പോര്‍ട്ട് സമ‍ർപ്പിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദിലീപിന്റെ സന്ദർശനത്തില്‍ അന്വേഷണം ആരംഭിച്ചത്.

ദിലീപിന് വിഐപി പരിഗണന കിട്ടിയോ എന്ന് ദേവസ്വം വിജിലൻസ് എസ്പിയാണ് അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. രണ്ടും മൂന്നും മണിക്കൂർ ക്യൂ നിന്ന് ദർശനം നടത്താൻ കഴിയാതെ ഭക്തർ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.