വാല്‍പ്പാറയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു; അപകടത്തില്‍പ്പെട്ടത് പുഴയില്‍ കുളിക്കാനിറങ്ങിയവര്‍

പാലക്കാട്: വാല്‍പ്പാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.

ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങിയ വദ്യാര്‍ത്ഥികളാണ് മരിച്ചത്.
കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ ശരത്, അജയ്, റാഫേല്‍, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂരിലെ ഒരു കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്നാണ് വിവരം.
വൈകിട്ട് നാലരയോടെ പത്തംഗസംഘം ഇവിടെ എത്തിയിരുന്നു. ഈ സംഘത്തിലെ അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്.

ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ മറ്റ് നാലുപേര്‍ ചേര്‍ന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇതില്‍ വ്യക്തത വന്നിട്ടില്ല. അപകടം നടന്നതിന് പിന്നാലെ സംഘത്തിലെ ശേഷിക്കുന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.