കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്‌ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് റിപ്പോർട്ട് നല്‍കിയത്.
ബസിന്റെ ടയറുകള്‍ക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. എതിർവശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയില്‍ ആയിരുന്നില്ലെന്നുമാണ് റിപ്പോർട്ട്.
അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടില്‍ ആർ ടി ഒ അറിയിച്ചു.
അപകടമുണ്ടായ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്ന് പരിശോധന നടത്തും.
അപകട കാരണം കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. അപകടത്തില്‍പ്പെട്ട ബസ് ഇന്നലെ രാത്രി പുഴയില്‍ നിന്നും ഉയർത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് ബസ് കരയിലേക്ക് മാറ്റിയത്.
അപകടത്തില്‍ മരിച്ച ത്രേസ്യയുടെയും കമലയുടെയും മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. തകർന്ന ബസ് ഇന്ന് തിരുവമ്പാടി ഡിപ്പോയിലേക്ക് കൊണ്ടുപോകും. അപകടത്തില്‍പ്പെട്ടവരുടെ ചികിത്സ ചെലവ് കെഎസ്‌ആർടിസി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തും. തിരുവമ്പാടി ഡിപ്പോക്ക് മുന്നിലാണ് സമരം.
