തൃശ്ശൂർ ഓൺലൈൻ ട്രേഡിങ്ങിലൂടെ ഇരട്ടി ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

തൃശൂർ: ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച്‌ തൃശൂർ കുറ്റുമുക്ക് സ്വദേശിയില്‍നിന്ന് 31,97,500 രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേർ പിടിയില്‍.

കോഴിക്കോട് കൊടിയത്തൂർ നെല്ലിക്കപറമ്ബ് പാറമേല്‍ വീട്ടില്‍ യാസിർ റഹ്മാൻ (28), മലപ്പുറം വെറ്റിലപ്പാറ കിണറടപ്പൻ പലത്തിങ്കള്‍ വീട്ടില്‍ പി. നാഫിഹ് (20) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

എസ്.എം.സി ഗ്ലോബല്‍ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌, ഓണ്‍ലൈൻ ട്രേഡിലൂടെ ഇരട്ടി ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ട്രേഡിങ്ങിനെ കുറിച്ചും ലാഭത്തെ കുറിച്ചും കൂടുതല്‍ അറിയാൻ വാട്സ് ആപ് ഗ്രൂപ്പില്‍ അംഗമാക്കുകയും ചെയ്തു. ഗ്രൂപ്പ് അംഗങ്ങളുടെ ലാഭത്തെക്കുറിച്ചും ട്രേഡിങ്ങിനെ കുറിച്ചുമുള്ള വിവരങ്ങള്‍ കണ്ട് വിശ്വസിച്ച പരാതിക്കാരൻ കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 11 ഘട്ടങ്ങളിലായാണ് പണം കൈമാറിയത്.

അതിന് ശേഷം കൂടുതല്‍ വിശ്വാസം നേടിയെടുക്കാൻ കമ്ബനി ലാഭ വിഹിതമെന്ന് പറഞ്ഞ് 21,000 രൂപ തിരികെ നല്‍കുകയും ചെയ്തു. പിന്നീട് ലാഭവിഹിതം കിട്ടാതെയും അയച്ച തുക തിരികെ ലഭിക്കാതെയുമായപ്പോള്‍ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു.

അന്വേഷണ സംഘത്തില്‍ ഇൻസ്പെക്ടർ വി.എസ്. സുനില്‍കുമാർ, സബ് ഇൻസ്പെ്കടർ കെ. ജയൻ, സീനിയർ സിവില്‍ പൊലീസ് ഓഫിസർ എം.എസ്. ഷിനിത്ത്, സിവില്‍ പൊലീസ് ഓഫിസർമാരായ അഖില്‍ കൃഷ്ണ, ചന്ദ്രപ്രകാശ് എന്നിവരാണ് ഉണ്ടായിരുന്നത്.