കോട്ടയം നഗരസഭ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതിയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്, തട്ടിപ്പ് പുറത്തുവന്ന് 16 ദിവസങ്ങള്‍ കഴിഞ്ഞിട്ടും അഖില്‍ സി. വര്‍ഗീസ് ഇപ്പോഴും ഒളിവിൽ, പെന്‍ഷന്‍ ഫണ്ടിന്‍റെ രണ്ടു വര്‍ഷത്തെ രേഖകള്‍ നഗരസഭയില്‍ നിന്നും അപ്രത്യക്ഷം, ഒളിവില്‍ കഴിയുന്ന അഖിലിനു രാഷ്ട്രീയക്കാരുടെ സഹായം; കേസ് കോട്ടയം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും തെളിവുകൾ നഷ്ടപ്പെട്ടത് വെല്ലുവിളി

കോട്ടയം: കോട്ടയം നഗരസഭയിലെ മൂന്നു കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാന്‍ കഴിയാതെ പോലീസ്. തട്ടിപ്പ് പുറത്തുവന്ന് 16 ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ പ്രതിയായ കൊല്ലം സ്വദേശി അഖില്‍ സി. വര്‍ഗീസിനെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഇതു പോലീസിനും കോട്ടയം നഗരസഭയ്ക്കും വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

ഇതിനു പുറമെ തട്ടിപ്പ് നടന്ന പെന്‍ഷന്‍ ഫണ്ടിന്‍റെ രണ്ടു വര്‍ഷത്തെ രേഖകള്‍ നഗരസഭയില്‍നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. അതിനാല്‍ കേസ് അന്വേഷണവും നഷ്ടമായ പണത്തിന്‍റെ കണക്കും കൃത്യമായി തിട്ടപ്പെടുത്തണമെങ്കില്‍ അഖിലിനെ പിടികൂടിയാല്‍ മാത്രമേ സാധിക്കൂ. ആദ്യം കോട്ടയം വെസ്റ്റ് പോലീസ് കേസ് അന്വേഷിച്ചപ്പോഴും പിന്നീട് കേസ് കോട്ടയം ക്രൈംബ്രാഞ്ചിനു കൈമാറിയപ്പോഴും അഖിലിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സംസ്ഥാനത്തിനു പുറത്ത് ഒളിവില്‍ കഴിയുന്ന അഖിലിനു രാഷ്ട്രീയക്കാരുടെ സഹായം ലഭിക്കുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണു കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ വിഭാഗം ക്ലാര്‍ക്കായ അഖില്‍ സി. വര്‍ഗീസ് നടത്തിയ മൂന്നു കോടി രൂപയുടെ തട്ടിപ്പ് നഗരസഭ കണ്ടെത്തിയത്. പിറ്റേന്നുതന്നെ കോട്ടയം വെസ്റ്റ് പോലീസ് സംഭവത്തില്‍ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പിന്നീട് വലിയ സാമ്പത്തിക തട്ടിപ്പായതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നഷ്ടമായ പണം സംബന്ധിച്ചുള്ള മുഴുവന്‍ രേഖകളും നഗരസഭയില്‍നിന്നും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. ഇതും അന്വേഷണസംഘത്തിനു വലിയ വെല്ലുവിളിയാണ്.