കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫിസറും കെജിഎൻയു ജില്ലാ പ്രസിഡന്റുമായ വിപിൻ ചാണ്ടിയെ മർദ്ദിച്ച സംഭവം: എൻജിഒ യൂണിയൻ നേതാക്കളായ രാജേഷിനും ശരത്തിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെജിഎൻയു, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നഴ്സുമാരെ പങ്കെടുപ്പിച്ച് പ്രതിഷേധം

തിരുവനന്തപുരം: കേരള ഗവ. നഴ്സസ് യൂണിയൻ (കെജിഎൻയു) ജില്ലാ പ്രസിഡന്റും കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫിസറുമായ വിപിൻ ചാണ്ടിയെ മർദ്ദിച്ച എൻജിഒ യൂണിയൻ നേതാക്കളായ രാജേഷിനും ശരത്തിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെജിഎൻയു സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷും സംസ്ഥാന ജന. സെക്രട്ടറി എസ്.എം.അനസും ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച, എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫിസിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഭിന്നശേഷിക്കാരനായ വിപിൻ ചാണ്ടി സംസാരിച്ചിരുന്നു. പ്രസംഗത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫിസ് ജീവനക്കാരിയുടെ പിഎഫ് തട്ടിയെടുത്തതു സംബന്ധിച്ച വാർത്ത പരാമർശിച്ചു.

ഇതിൽ പ്രകോപിതരായി ഇതേ ഓഫിസിലെ ക്ലർക്കുമാരായ രാജേഷ്, ശരത്ത് എന്നിവർ വിപിൻ ചാണ്ടിയെ പിടിച്ചുവലിക്കുകയും തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സർക്കാർ നഴ്സുമാരെ പങ്കെടുപ്പിച്ച് പ്രതിഷേധത്തിലേക്ക് കടക്കുമെന്നും കെജിഎൻയു വ്യക്തമാക്കി.

വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിവേദനം നൽകിയിട്ടുണ്ടെന്നും കെജിഎൻയു അറിയിച്ചു.