കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: കുറിച്ചി, വാഴൂർ സ്വദേശികളെ കാപ്പാ ചുമത്തി നാടുകടത്തി

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി.

കുറിച്ചി സചിവോത്തമപുരം ഭാഗത്ത് നിധീഷ് ഭവൻ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന നിധിൻ ചന്ദ്രൻ (32), വാഴൂർ പുളിക്കൽ കവല പതിനാലാം മൈൽ ഭാഗത്ത് പുള്ളിയിൽ വീട്ടിൽ ബിനിൽ മാത്യു (28) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ഒരു വർഷത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. നിധിൻ ചന്ദ്രന് ചിങ്ങവനം സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, ഭവനഭേദനം, സ്ത്രീകളോടുള്ള അതിക്രമം തുടങ്ങിയ ക്രിമിനൽ കേസുകളും, ബിനിൽ മാത്യുവിന് പാലാ, അയർക്കുന്നം, ചിങ്ങവനം, പാമ്പാടി, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, സ്ത്രീകളോടുള്ള അതിക്രമം, കഞ്ചാവ് വിൽപ്പന, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.