കരുവന്നൂര്‍ തട്ടിപ്പില്‍ സി പി എമ്മിനെ വെട്ടിലാക്കി മുൻ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങൾ; വലിയ ലോണുകള്‍ പാസാക്കിയത് രഹസ്യമായി

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി പി എമ്മിനെ കൂടുതല്‍ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡയറക്ടര്‍മാര്‍.

സി പി എമ്മിലെ വലിയ നേതാക്കളെ രക്ഷിക്കാനായി തങ്ങളെ ബലിയാടാക്കുകയായിരുന്നു എന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലെ സി പി ഐ പ്രതിനിധികളായ സുഗതൻ, ലളിതൻ എന്നിവര്‍ വെളിപ്പെടുത്തി. അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള ലോണുകളെല്ലാം പാസാക്കിയിരുന്നത് രഹസ്യമായിട്ടായിരുന്നു എന്നും സി പി എം ജില്ലാ കമ്മിറ്റി അംഗമായ സി കെ ചന്ദ്രനായിരുന്നു ബാങ്കിലെ പാര്‍ട്ടി നിയന്ത്രണമെന്നും അവര്‍ ആരോപിച്ചു.

വലിയ ലോണുകളില്‍ ഒന്നും തങ്ങള്‍ ഒപ്പിട്ടിരുന്നില്ല. ഇവ രഹസ്യമായി പാസാക്കിയശേഷം പ്രസിഡന്റ് മാത്രം ഒപ്പിട്ട് മിനിട്ട്സ് ബുക്കില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇ ഡിയുടെ നിലവിലെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും അവര്‍ പറഞ്ഞു.

തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോള്‍ സിപിഎം നേതാക്കള്‍ അവഗണിച്ചു. സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് ലളിതനും സുഗതനും ആരോപിക്കുകയും ചെയ്തു.

സി പി ഐ പ്രതിനിധികളായി മൂന്നുപേരാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് 8.5 കോടി രൂപയുടെ റവന്യൂ റിക്കവറി നോട്ടീസും ലഭിച്ചിട്ടുണ്ട്.