Site icon Malayalam News Live

എംആർഐ സ്കാനിംഗിനിടെ ആറ് വയസുകാരന് ദാരുണാന്ത്യം, ഇൻജക്ഷനിലെ പിഴവെന്ന് കുടുംബം; സംഭവം ഉത്തർപ്രദേശിൽ

എംആർഐ സ്കാനിംഗിനിടെ ആറ് വയസുകാരന് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആണ് സംഭവം. തെറ്റായ ഇൻജക്ഷൻ നൽകിയതിന് പിന്നാലെയാണ് ആറ് വയസുകാരൻ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഗ്രേറ്റർ നോയിഡയിലെ ബീറ്റ 2 പൊലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ പി 3യിലെ കെബി ഹെൽത്ത് കെയറിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഗർവ് കസാന എന്ന ചിക്കുവാണ് മരിച്ചത്. ഡാൻകൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റീൽഖ സ്വദേശിയായ പ്രശാന്ത് കസാനയുടെ മകനാണ് മരിച്ചത്. എംആർഐ എടുക്കുന്നതിന് മുൻപ് സ്ഥാപനത്തിൽ നിന്ന് ചിക്കുവിന് ഒരു ഇൻജക്ഷൻ നൽകിയിരുന്നു. എംആർഐയ്ക്കിടെ ചിക്കുവിന്റെ ആരോഗ്യനില മോശമായെന്നാണ് കുടുംബത്തിന്റെ ആരോപണം. ക്ലിനിക്കിന്‍റെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്കാനിംഗിന് മുന്‍പ് തെറ്റായതോ അമിതമായ അളവിലോ കുട്ടിക്ക് കുത്തിവയ്പ് നൽകിയെന്നും ഇതാണ് മരണത്തിന് കാരണമായെതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

കുട്ടിയുടെ അവസ്ഥയെക്കുറിച്ചും മെഡിക്കൽ റിപ്പോർട്ടിനെക്കുറിച്ചും ചോദിച്ചപ്പോള്‍ ക്ലിനിക്ക് അധികൃതർ കൃത്യമായ മറുപടി നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ചിക്കുവിന് ഒരു ഡോസ് മരുന്നു കൂടി നൽകുമെന്ന് ഡോക്ടർമാർ പറഞ്ഞതായും കുടുംബം പറയുന്നുണ്ട്. കുട്ടിയുടെ അവസ്ഥ കൂടുതല്‍ വഷളായതോടെ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ക്ലിനിക്കിലെ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തില്‍ ഗ്രാമവാസികളും തൊഴിലാളികളും ക്ലിനിക്കിന് മുന്‍പില്‍ പ്രതിഷേധിച്ചു.

Exit mobile version