10 വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചെന്ന് ആരോപണം; നിഷേധിച്ച് ബന്ധുക്കള്‍, സംഭവം കൊല്ലത്ത്

കൊല്ലം മൈനാഗപ്പള്ളിയില്‍ പത്തു വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചുവെന്ന് ആരോപണം. ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് സംഭവം പുറത്തായത്. സംശയം തോന്നി ഡോക്ടര്‍ ചോദിച്ചപ്പോഴാണ് കുട്ടി പിതാവിന്റെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തിയത്. കുട്ടിയെ തുടര്‍ ചികിത്സയ്ക്കായി എസ്ഐടി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരോപണം ബന്ധുക്കള്‍ നിഷേധിക്കുന്നുണ്ട്. മൂന്ന് ദിവസം മുമ്പ് ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി എത്തിയ ശേഷം കുട്ടിയും അമ്മയും മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഡോക്ടര്‍ക്ക് സംശയം തോന്നിയത്.

പിന്നാലെയാണ് പിതാവാണ് പൊള്ളിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും ശാസ്താംകോട്ട പൊലീസിന് ലഭിച്ച വിവരത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതേസമയം കുട്ടി സ്വയം ചൂടുള്ള കഞ്ഞിവെള്ളം ദേഹത്തേക്ക് ഒഴിച്ചതാണെന്നാണ് ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയുടെ പിതാവ് മൈനാഗപ്പള്ളിയില്‍ ഇല്ലെന്നും പട്ടാഴിയിലാണെന്നുമായിരുന്നു ബന്ധുവിന്റെ പ്രതികരണം. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ ശരീരത്തിലേക്ക് സ്വയം തിളച്ച വെള്ളമൊഴിക്കുന്ന രീതിയിലുള്ളതല്ലെന്നാണ് ആരോപണം. ശാസ്താംകോട്ട പൊലീസ് എസ്‌ഐടിയില്‍ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.